Home » »

Written By Unknown on Friday, 16 January 2015 | 02:49

                                   
പന്ത്രണ്ടുവയസ്സോളംവരുന്ന അവളുടെ അനിയത്തിക്കുട്ടി പൂര്‍ണ്ണനഗ്നയായി,നിശ്ചലയായികിടക്കുന്നു.ദേഹമാസകലം മുറിവുകളും പാടുകളും.സ്ഥലകാലബോധം വീണ്ടെടുക്കുംമുമ്പേ വീടിനുവെളിയില്‍ ആളുകള്‍ ബഹളം വെയ്ക്കുന്നതു കേട്ടു


                       ആ പെണ്‍കുട്ടി

ഴകിന്റെ അലങ്കാരമായ ആ പെണ്‍കുട്ടിയെ കാണുമ്പോഴൊക്കെയും അവളെനിക്കു ഒരു പുഞ്ചിരി സമ്മാനിച്ചിരുന്നു. പതിനാലു വയസ്സില്‍ കൂടുതല്‍ ഉണ്ടാവില്ല. 
എന്തോ..    വിരസവേളകളില്‍ അവളുടെ മുഖം ഞാനോര്‍ത്തെടുക്കും.നിശാമലരിന്റെ ഗന്ധം പടരുന്നതായും ശീതളമായ ഒരുചെറുകാറ്റില്‍ കുളിര്‍കോരുന്നതായും എനിക്കനുഭവപ്പെടും. ആത്മബന്ധത്തിന്റെ ഏതോ ശൃംഖലയില്‍ അവളെനിക്കു സ്വന്തമായിരിക്കാം.ഒരുപക്ഷേ... ആത്മാവില്‍ അനശ്വരവും അവ്യക്തവുമായ ബന്ധം. 
എന്തായാലും ഒന്നു ഞാന്‍ പറയട്ടെ. ഇപ്പോള്‍ മറ്റൊന്നും എനിക്കു ചിന്തിക്കുവാനില്ല.ചെയ്യുവാനുമില്ല.ഇത് അതിശയോക്തിയല്ല.കാരണം നിങ്ങള്‍ക്കു പിന്നാലെ മനസ്സിലാകും. 

 എന്റെ ശ്രദ്ധ അവളില്‍ പതിഞ്ഞുതുടങ്ങിയത് ഡിസംബര്‍ മാസത്തിലെ ഒരു തണുത്ത പ്രഭാതത്തിലാണ്. ബംഗളൂരുവിലെ അള്‍സൂര്‍ തടാകം മൂടല്‍മഞ്ഞിന്‍ ചേലയില്‍ കൂടുതല്‍ സുന്ദരിയായിരിക്കെ പതിവുനടത്തത്തിനായി ഞാനുമവിടെത്തി. തികച്ചും ആകസ്മികമായാണ് അപ്പോളത് സംഭവിച്ചത്. നാല്പതിനുമേലെ പ്രായം തോന്നിക്കുന്ന ഒരു പ്രൗഡാംഗനയ്ക്കൊപ്പം വളരെ കരുതലോടെ ആ പെണ്‍കുട്ടിയും നടന്നു നീങ്ങുകയാണ്.പെട്ടെന്ന് ആ സ്ത്രീ മോഹാലസ്യപ്പെട്ടുവീണുു.ഭയചകിതമായ മുഖഭാവത്തോടെ ചുറ്റിനും കൂ ടിയവരോട് സഹായം അഭ്യര്‍ത്ഥിച്ചു.കൈയ്യില്‍ കരുതിയിരുന്ന ബാഗില്‍ നിന്നും വാട്ടര്‍ബോട്ടിലെടുത്ത് ആ സ്ത്രീയുടെ മുഖത്തവള്‍ തെളിച്ചു. ഇതിനിടെ, ഞങ്ങളിലൊരുവനായ ഡോക്ടര്‍ സഹായസന്നദ്ധനായി വന്നെത്തി.അധികം താമസിയാതെ അവര്‍ നോര്‍മല്‍ സ്ഥിതി പ്രാപിച്ചു. ഞങ്ങളെല്ലാവരും ഇതിനകം ആ പെണ്‍കുട്ടിയുടെ വൈഭവം ശ്രദ്ധിച്ചിരുന്നു.ഒരു നേഴ്സിന്റെ ചടുതല അവള്‍ പ്രകടിപ്പിച്ചു.

 ജീവിതശൈലീരോഗങ്ങള്‍ ബാധിച്ച വീട്ടമ്മയ്ക്ക് കൂട്ടിനെത്തുന്ന ഒരു കുഞ്ഞുപരിചാരികയാണവളെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ എനിക്കു മനസ്സിലായി. ദിവസേന അവള്‍ക്കൊരു പുഞ്ചിരി നല്‍കുന്നതും തിര്യെ സ്വീകരിക്കുന്നതും എനിക്കൊരു ശീലമായി. 
കേരളാസമാജത്തിന്റെ കലോത്സവവേദയില്‍ നിരവധി സമ്മാനങ്ങള്‍ അവള്‍ കരസ്ഥമാക്കുന്നതു കണ്ടപ്പോള്‍ അവളെക്കുറിച്ചു കൂടുതല്‍ കൗതുകമായി. അഭിനന്ദിക്കുവാന്‍ തേടിച്ചെന്നു.
അച്ഛനോടും അനജത്തിയോടുമൊപ്പം ആമടുക്കിയെ കണ്ടു. അവളൊരു മലയാളി പൈതലാണെന്നും ദരിദ്രനായ ആസ്മാരോഗിയാണ് അവളുടെ അച്ഛനെന്നും ഞാനറിഞ്ഞു. സംസാരിച്ച കൂട്ടത്തില്‍ ആ പിതാവു ഇത്ര കൂടി പറഞ്ഞു, അമ്മയില്ലാത്ത കുട്ട്യോളാണ്,ഇവള്‍ടെ കഴിവുകൊണ്ടും പലരടേയും സഹായം കൊണ്ടും അങ്ങനെ ജീവിച്ചുപോകുന്നു.തീര്‍ത്തും വിഷാദവിവശനായാണ് ഞാനവരോട് യാത്ര പറഞ്ഞുപോന്നത്. 

 കുറേ ദിവസമായീ ആ പെണ്‍കുട്ടിയെ കാണ്‍മാനില്ലായിരുന്നു.കയ്യില്‍ അല്പം പണവും കരുതി ഞാനവളുടെ വീടന്വഷിച്ചെത്തി.ഒരു വലിയവീടിന്റെ പിന്നമ്പുറത്ത് പഴയസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന കെട്ടിടഭാഗത്തില്‍ ഒരു ഒറ്റമുറിയിലാണ് അവരുടെ താമസം.അച്ഛനു അസുഖം കൂടുതലാണ് ,നോക്കാന്‍ മറ്റാരുമില്ല.അനുജത്തിയെ സ്കൂ ളിലയച്ച് അവള്‍ അച്ഛനെ പരിചരിക്കുകയാണ്.
തേച്ചുവെളിപ്പിച്ച കുപ്പിക്ലാസ്സില്‍ കട്ടന്‍ചായ തന്നപ്പോള്‍സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു.അതുകുടിച്ചുകൊണ്ടിരിക്കെ മുറിയുടെ മൂ ലയില്‍ അടുക്കിവച്ചിരുന്ന നോട്ബുക്കുകള്‍ കൗതുകത്തോടെ പരിശോധിച്ചു.അവ അവളുടെ പഠനവൈഭവം പ്രകാശിപ്പിക്കുന്നവയായിരുന്നു.കയ്യില്‍ കരുതിയിരുന്ന പണം അവള്‍ കാണ്‍കെതന്നെ ഞാനാ നോട്ബുക്കില്‍ വച്ചു.

പിന്നീട് പലപ്പോഴും ഞാനാ കൊച്ചു വീട്ടിലെ സന്ദര്‍കനായി. തികച്ചും ആകസ്മികമായാണല്ലോ ജീവിതം മാറിമറിയുന്നത്.എന്നെ സംബന്ധിച്ചിടത്തോളം അത് എത്രയും ഭയാനകവും ക്രൂരവുമായിരുന്നു.

ആസ്മയുടെ ആധിക്യം മൂലം ഹോസ്പിറ്റിലായിരുന്ന അച്ഛന്റെ വിവരം അറിയുവാനാണ് ഞാനന്നാ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.ആവശ്യമെങ്കില്‍ കുറച്ചു പണവും കൊടുക്കണം.
പക്ഷേ....ആവാതിലിനുമുട്ടും മുമ്പേ ഭീമാകാരനായ ഒരു അല്‍സേഷ്യന്‍ നായ എനിക്കു നേരെ കുതിച്ചു ചാടി വന്നു.ഭയം കൊണ്ട് ആദ്യം പകച്ചു പോയെങ്കിലും വാതില്‍ തള്ളിത്തുറന്ന് ഞാനാവീട്ടില്‍ കയറി കതകടച്ചു.

ഹോ..ആമുറിയില്‍ കണ്ട കാഴ്ച അതിലും ഭയാനകമായിരുന്നു.

പന്ത്രണ്ടുവയസ്സോളം വരുന്ന അവളുടെ അനിയത്തിക്കുട്ടി പൂര്‍ണ്ണനഗ്നയായി,നിശ്ചലയായികിടക്കുന്നു.ദേഹമാസകലം മുറിവുകളും പാടുകളും.സ്ഥലകാലബോധം വീണ്ടെടുക്കുംമുമ്പേ വീടിനുവെളിയില്‍ ആളുകള്‍ ബഹളം വെയ്ക്കുന്നതു കേട്ടു.ഭയവും വിഭ്രമവും മൂലം ഞാന്‍ ആലില പോലെ വിറച്ചു.
എന്തിനേറെ.....സാഹചര്യത്തെളിവുകള്‍ എന്നെപ്രതിയാക്കിച്ചു.ഒരു ബാലികയെ ക്രൂരമായി ബലാല്‍സംഘം ചെയ്തു കൊലപ്പെടുത്തിയതില്‍ പോലീസ് എനിക്കെതിരെ കേസെടുത്തു.പത്രമാധ്യമങ്ങള്‍ അതാഘോഷമാക്കി.

എല്ലാം സഹിക്കാമായിരുന്നു,പക്ഷേ...തെളിവെടുപ്പിനായി പോലീസെന്നെ അവിടെ കൊണ്ടുചെന്നപ്പോള്‍ അവളുടെ,ഞാനേറെ വാത്സല്യവും സ്നഹവും നല്കിയ ആ പെണ്‍കട്ടിയുടെ രൂക്ഷമായ നോട്ടത്തിനുമുമ്പില്‍ എനിക്കു തലകുനിക്കേണ്ടിവന്നു.ഒന്നുവിതുമ്പിക്കരയാന്‍ പോലുമാകാതെ. 

 മാസം മൂന്നു കഴിയുന്നു.ഇന്ന് ഞാന്‍ ബംഗളൂ രുവിലെ പരപ്പന അഗ്രഹാരാ ജയിലില്‍ നിന്ന് മോചിതനാകുന്നു.എന്റെ നിരപരാധിത്വം തെളിയിക്കപ്പട്ടു കഴിഞ്ഞിരിക്കുന്നു.ഇന്നു ഞാന്‍ ഈ ജയില്‍വാസത്തോടൊപ്പം പ്രവാസജീവിതവും അവസാനിപ്പിക്കുകയാണ്. മനസ്സും മനസ്സാക്ഷിയുമില്ലാത്ത മഹാനഗരമേ വിട. 

 ഞാനിന്നിറങ്ങുന്ന ഇതേ ദിവസം ബംഗളൂരിലെ ഒരു റെസ്ക്യൂ ഹോമിന്റെ വാതില്‍ അവള്‍ക്കായി തുറക്കും.
ആ കാപാലികനെ കശാപ്പുചെയ്യാനവള്‍ക്കായില്ല.പക്ഷേ...കയ്യില്‍കിട്ടിയ കത്തികൊണ്ട് ദേഹമാസകലം ആഴത്തില്‍ മുറിപ്പെടുത്താനും തന്റെ ജീവനായിരുന്ന അനിയത്തിക്കുട്ടിയെ ,പിച്ചിച്ചീന്തിയ,തന്നെയും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ആ പിശാചിനെ അവള്‍ അവസരം കാത്തിരുന്ന് കീഴ്പ്പെടുത്തി.
തല ചായ്ക്കാന്‍ ഒരൊറ്റമുറിയ്ക്കു പകരം ആ പാവം പെണ്‍കുട്ടികളുടെ മാംസം കൊതിച്ച അമ്പത്തഞ്ജുകാരനായ കെട്ടിട ഉടമസ്ഥന്‍.അയാള്‍ക്കിനികഴിയാം,ഇവിടെ...ജീവപര്യന്തം. .
                                                                                                  മനോജ്‌ ഓലിക്കൽ  ചേനപ്പാടി 
SHARE

About Unknown

1 comments :

  1. ഇത് വെറും കഥയാണെന്ന് കരുതുന്നു.
    നന്നായി പറഞ്ഞു. ആശംസകൾ..

    ReplyDelete