Home » » ശ്രീ നാരായണധര്‍മ്മം അറിയുക, ആചരിക്കുക , പ്രചരിപ്പിക്കുക ...............

ശ്രീ നാരായണധര്‍മ്മം അറിയുക, ആചരിക്കുക , പ്രചരിപ്പിക്കുക ...............

Written By Unknown on Thursday, 21 January 2016 | 21:52
















ശ്രീ നാരായണധര്‍മ്മം
അറിയുക, ആചരിക്കുക , പ്രചരിപ്പിക്കുക ...............
അനുദിനം വര്‍ദ്ധിച്ചുവരുന്ന ഭോഗതൃഷ്ണയാണ് എവിടെയും ധര്‍മ്മത്തിന്‍റെ ശത്രുവായി ഭവിക്കുന്നത്. നിശ്ചയദാര്‍ഢ്യമാകുന്ന, ആദര്‍ശ ശുദ്ധിയാകുന്ന ആയുധം കൊണ്ടുമാത്രമേ ഈ ഭോഗതൃഷ്ണയെ നിലയ്ക്കു നിര്‍ത്തുവാനും അതുവഴി സ്വകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ‘ശാന്തിയാകുന്ന മണിനൗകയില്‍’ എത്തിച്ചേരുവാനും സാധിക്കുകയുള്ളു. അതിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് മഹാകവി കുമാരനാശാന്‍റെ ഈ വരികളില്‍ നിഴലിക്കുന്നത്.
“ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
ശര്‍മ്മവാരിധിയില്‍ കൃപാകര ശാന്തിയാം മണിനൗകയില്‍”
ഇവിടെ പ്രസ്താവ്യമായി വരുന്നത് ധര്‍മ്മവും ആദര്‍ശ ശുദ്ധിയുമാണ്. ലോകനന്മയ്ക്കുവേണ്ടി പ്രയത്നിച്ച മഹാഗുരുക്കന്‍മാരെല്ലാം അത്യന്തം പ്രാധാന്യം കല്‍പിച്ചിരുന്നത് ഈ രണ്ടു കാര്യങ്ങള്‍ക്കായിരുന്നുവല്ലോ. ‘യഥായഥാഹി ധര്‍മ്മസ്യ...’ എന്നു തുടങ്ങുന്ന ഭഗവത്ഗീതാവാക്യം ധര്‍മ്മത്തിനു ച്യുതി സംഭവിക്കുന്പോള്‍ അതിന്‍റെ സംസ്ഥാപന കര്‍മ്മത്തിനുവേണ്ടിയാണ് അവതാരങ്ങള്‍ ഉണ്ടാകുന്നതെ്നും വെളിപ്പെടുത്തുന്നു. ധര്‍മ്മം എന്ന പദത്തിന് ധരിക്കുന്നത് എന്നാണ് വാച്യാര്‍ത്ഥം. ഈ ലോകത്തിന്‍റെ നിലനില്‍പ് തന്നെ ധര്‍മ്മത്തെ ആശ്രയിച്ചിരിക്കുന്നു. “ധര്‍മ്മ ഏവപരം ദൈവം ധര്‍മ്മ ഏവ മഹാധനം ധര്‍മ്മം സര്‍വ്വത്രവിജയീ ഭവതു ശ്രേയസ്സേ നൃണാം”, -‘ പരമമായ ദൈവം ധര്‍മ്മമാണ്, മഹത്തായ ധനവും ധര്‍മ്മമല്ലാതെ മറ്റൊന്നുമല്ല, ധര്‍മ്മമാണ് എങ്ങും എന്നും വിജയശ്രീലാളിതമായി ഭവിക്കുന്നത്. അത്തരത്തിലുള്ള ധര്‍മ്മം മനുഷ്യര്‍ക്കു തങ്ങളുടെ ജീവിതത്തില്‍ ശ്രേയസ്സിനായി ഭവിക്കട്ടെ’ എന്ന് ഗുരുദേവന്‍ ആശീര്‍വദിക്കുന്നതിലൂടെ ധര്‍മ്മത്തിന്‍റെ മഹനീയതയെയാണ് ഉദ്ഘോഷിക്കുന്നത്.
സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഹിന്ദുസംസ്കാരം ബാഹ്യമായ ഇടപെടലുകളിലൂടെ അത്യന്തം വികൃതമാക്കപ്പെട്ടപ്പോഴാണ് കാലത്തിന്‍റെ ആവശ്യമായി ശ്രീനാരായണഗുരു അവതാരം കൊണ്ടത്.സനാതന ധര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കാതെ, എന്നാല്‍ ആവശ്യം ചില ഭേദഗതികളോടൊയാണ് ഗുരുദേവന്‍ തന്‍റെ ധര്‍മ്മോപദേശം ലോകത്തിനു കാഴ്ച വച്ചത്. ഗുരു ശിഷ്യ സംവാദരൂപത്തില്‍ രചിക്കപ്പെട്ട ‘ശ്രീനാരായണ ധര്‍മ്മം’ എന്ന വിഖ്യാതകൃതി ഗുരുപദേശത്തിന്‍റെ പ്രമാണമായി കണക്കാക്കാവുന്നതാണ്.
ജാതി, മതം, ദൈവം തുടങ്ങിയ വിഷയങ്ങളിലുള്ള ശാസ്ത്രീയ വീക്ഷണങ്ങളും ഒരു ഉത്തമമാതൃകാ ജീവിതം നയിക്കുന്നതിനുള്ള സാരവത്തായ ഉപദേശങ്ങളും ശ്രീനാരായണ ധര്‍മ്മത്തില്‍ പ്രസ്താവ്യങ്ങളാണ്. സത്യം, അഹിംസ, അസ്തേയം, അവ്യഭിചാരം, മദ്യവര്‍ജനം എന്നീ പഞ്ചമഹാധര്‍മ്മങ്ങളും, ശരീരം, വാക്, മനസ്സ്, ഇന്ദ്രിയം, ഗൃഹം എന്നീ ശുദ്ധിപഞ്ചകങ്ങളും, ബ്രഹ്മം, ദേവം, പിതൃ, ഭൂതം, അതിഥി എന്നീ പഞ്ചമഹായജ്ഞങ്ങളും അനുഷ്ഠേയങ്ങളായി ശ്രീനാരായണ ധര്‍മ്മത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സര്‍വ്വോപരി ഒരു ശിശുവിന്‍റെ ഗര്‍ഭാവസ്ഥ തുടങ്ങി മരണപര്യന്തം പാലിക്കേണ്ടതായ സര്‍വ്വകാര്യങ്ങളിലും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു അമൂല്യകൃതിയാണ് ‘ശ്രീനാരായണ ധര്‍മ്മം’. യഥാര്‍ത്ഥത്തില്‍ ശ്രീനാരായണ ധര്‍മ്മത്തെ പരിപാലിക്കുകയാണല്ലോ അവിടുത്തെ അനുയായി വൃന്ദങ്ങള്‍ ചെയ്യേണ്ടുന്നതായ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം, എന്നാല്‍ മഹത്തായ ഈ ധര്‍മ്മോപദേശത്തെ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ നാം ശ്രമിക്കുന്നുണ്ടോയെന്ന ആത്മപരിശോധനയ്ക്ക് വിധേയരകേണ്ടിയിരിക്കുന്നു. സര്‍വ്വവിധ വിദ്വേഷങ്ങളുമകന്ന്, പരസ്പരം സ്നേഹവിശ്വാസങ്ങളും ആദരവും തികഞ്ഞ ജീവിതപാത തുറക്കുവാന്‍ ശ്രീനാരായണധര്‍മ്മത്തെ ആദര്‍ശശുദ്ധിയോടെ അനുഷ്ഠിക്കുവാനും തദ്വാരാ സ്വകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ശാന്തിയാകുന്ന മണിനൗകയില്‍ പ്രശോഭിക്കുവാനും ശ്രീനാരായണ വിശ്വാസികളായ നാം ശ്രമിക്കേണ്ടതുണ്ട്. അതിലേക്ക് മഹാകവിയുടെ ഈ വാക്കുകള്‍ പ്രചോദനമാകട്ടെ.
‘സത്യം സ്വധര്‍മ്മമിവ രണ്ടിലുമുള്ള നിന്‍റെ നിത്യപ്രതിഷ്ഠരുളുന്നു നിനക്കു ശക്തി’.
SHARE

About Unknown

0 comments :

Post a Comment